കൊറോണക്കാലത്തെ തിരിച്ചറിവുകൾ
ജീവിത ദിനചര്യയിൽ മാറ്റം വന്നിരിക്കുന്നു. അതിരാവിലെ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എണീറ്റ് ജോലിക്ക് പോകുന്നവന്റെ കണ്ണൊന്നു തുറക്കണമെങ്കിൽ സൂര്യപ്രകാശം സ്പർശിക്കണമത്രെ. വെള്ളിയാഴ്ച്ചകളിലെ പാർക്കിൽ പോയി സൂര്യനമസ്കാരം ചെയ്യുന്നവൻ ഇന്ന് ബാൽക്കണിയിൽ ഇരുന്നു സൂര്യനോട് നമസ്കാരം പറയുന്നു. വൈകുന്നേരങ്ങളിൽ ഇഷ്ടപെട്ട ഭക്ഷണം കഴിച്ചവൻ ഇന്ന് മെസ്സിൽ നിന്നും കിട്ടുന്ന ഭക്ഷണം കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നു. ജീവിതത്തിൽ എല്ലാ അവസ്ഥയിലൂടെയും കടന്നു പോകണമെന്ന് വാശി പിടിച്ചതിന്റെ ഫലമായിരിക്കാം ഒരു കിലോമീറ്റർ നടന്നതോക്കെ എന്നോ മറന്നിരിക്കുന്നു. വെള്ളിയാഴ്ചകളിൽ ഒരു മണിക്കൂർ മൊബൈൽ ഫോണുകൾ ഒഴിവാക്കി സുഹൃത്തുക്കളെ കണ്ടു നേരിട്ട് ചിരിച്ച് സംസാരിച്ചതൊക്കെ എന്നോ മണ്മറഞ്ഞു. കണ്ടു കൈ കൊടുത്തതും കെട്ടി പിടിച്ചതും സന്തോഷിച്ച് ഭക്ഷണം കഴിച്ചതും എല്ലാം ഗൃഹാതരത്വം എന്ന ഒറ്റ വാക്കിൽ ഒതുക്കേണ്ട സമയമായി. അനുഭവത്തിന്റെ വെളിച്ചത്തിൽ സംസാരിച്ചവൻ ഇന്ന് വെളിച്ചം കാണാതെ അനുഭവിക്കുന്നു. നേരിട്ട് കണ്ടവർ ചിരിച്ചതാണോ മുഖം തിരിച്ചതാണോ എന്ന് മനസ്സിലാക്കാൻ സമയമെടുക്കുന്നു. കാലമുരുളും വിഷു വരും ഓണം വരും പക്ഷേ കൊറോണ വന്നു മുഖം മാസ്കാൽ മൂടിയാൽ ആരെന്തും എന്തെന്നും ആർക്കറിയാം..😌♥️